ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ കരളലിയിക്കുന്ന കൂട്ടക്കുരുതിയുടെ ഓർമ്മകൾക്ക് 95 വയസ്സ്. മലബാറിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് ബ്രിട്ടീഷ് പട്ടാളം വേട്ടയാടി പിടിച്ചവർക്ക് ശ്വാസവും വെളളവും കിട്ടാതെ റെയില്‍വേ വാഗണില്‍ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദുരന്ത സംഭവമാണിത്.
ഇരുമ്പ് വാഗണിൽ പിടഞ്ഞുമരിച്ച ഈ ദേശാഭിമാനികളുടെ നടുക്കുന്ന ഓർമ്മയിലാണ് പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ കുരുവമ്പലം ഗ്രാമം.
വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിൽ ബൃട്ടീഷുകാരുടെ ക്രൂരത നിറഞ്ഞ സംഭവത്തിന് വേദിയായത് തിരൂരായിരുന്നെങ്കിലും മരിച്ചവരിലേറെയും കുരുവമ്പലത്തുകാരായിരുന്നു.
വിദേശാധിപത്യത്തോട് രാജിയാകാന്‍ ഒരിക്കലും സന്നദ്ധത കാണിക്കാതിരുന്ന മലബാറിലെ മാപ്പിളമാര്‍ക്കെതിരില്‍ ബോധപൂര്‍വ്വമായി ബ്രിട്ടീഷ് പട്ടാളം നടത്തിയ ക്രൂരവും പൈശാചികവുമായ നരഹത്യയായിരുന്നു വാഗണ്‍ ട്രാജഡി. ബൃട്ടീഷുകാർക്കെതിരെ നിലകൊണ്ടതിനു പക തീർക്കാൻ മാപ്പിളമാരെ വേട്ടയാടി നാടുകടത്താൻ ആസൂത്രിതമായി നടത്തിയ ഹീനകൃത്യംകൂടിയാണിത്.
യാത്രക്കിടയില്‍ ശ്വാസം മുട്ടിയും കണ്ണുതുറിച്ചും അന്ത്യം വരിച്ചവരില്‍ ആരും തന്നെ വാഗണ്‍ ദുരന്ത ചരിത്രത്തിലെ അധ്യായങ്ങളില്‍ ഇടം പിടിച്ചില്ല. മരിച്ച മുസ്ലിംകളെ തിരൂരിലെ കോരങ്ങത്ത് ജുമാമസ്ജിദിലെയും കോട്ടമസ്ജിദിലെയും ഖബര്‍സ്ഥാനിലാണ് ഖബറടക്കിയത്. ഹൈന്ദവപോരാളികളെ പൊതുശ്മശാനത്തിലും മറവ് ചെയ്തു.
കുരുവമ്പലം, മമ്പാട്, തൃക്കലങ്ങോട്, നീലാമ്പ്ര, ചെമ്മലശ്ശേരി, പയ്യനാട്, പുന്നപ്പാല, പേരൂര്‍, മേല്‍മുറി, തുടങ്ങിയ പ്രദേശങ്ങളിലുള്ളവരായിരുന്നു ഈ ക്രൂരകൃത്യത്തിന് ഇരയായത്. 72 പേരെ വാഗണിൽ തിരുകികയറ്റി ഇതിൽ 70 പേർ മരിച്ചു രണ്ടുപേർ രക്ഷപ്പെട്ടു.
മരിച്ച 70 പേരിൽ 41 പേരും പുലാമന്തോൾ ഗ്രാമത്തിൽ ഉള്ളവരായിരുന്നു. ഇതിൽ 35 പേർ കുരുവമ്പലത്തുള്ളവരും 6 പേര്‍ വളപുരം ചെമ്മലശ്ശേരി പ്രദേശത്തുള്ളവരുമാണ്.
ഈ ക്രൂരകൃത്യത്തിൽ രക്തസാക്ഷിത്വം വരിച്ച ഈ ദേശത്തുകാരുടെ ഓർമ്മക്കായി ജില്ലാ പഞ്ചായത്ത് നിർമ്മിച്ചതാണ് കുരുവമ്പലത്തെ സ്മാരക മന്ദിരം.